Psalms 58

സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വൎണ്ണഗീതം.

1ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ?
മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാൎത്ഥമായി വിധിക്കുന്നുവോ?
2നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവൎത്തിക്കുന്നു;
ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു.
3ദുഷ്ടന്മാർ ഗൎഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു;
അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു.
4അവരുടെ വിഷം സൎപ്പവിഷംപോലെ;
അവർ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
5എത്ര സാമൎത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും
മന്ത്രവാദികളുടെ വാക്കു അതു കേൾക്കയില്ല.
6ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകൎക്കേണമേ;
യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകൎത്തുകളയേണമേ.
7ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ;
അവൻ തന്റെ അമ്പുകളെ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
8അലിഞ്ഞു പോയ്പോകുന്ന ഒച്ചുപോലെ അവർ ആകട്ടെ;
ഗൎഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവർ സൂൎയ്യനെ കാണാതിരിക്കട്ടെ.
9നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.
10നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും;
അവൻ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.
11ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം;
ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം
എന്നു മനുഷ്യർ പറയും.
Copyright information for Mal1910